Friday, July 31, 2015

സിപിഎം വധശിക്ഷക്ക് എതിരാണത്രെ!

 ഈ  നൂറ്റാണ്ടിലെ  ആശ്ചര്യകരമായ പ്രസ്താവന നടത്തി സിപിഎം പോളിറ്റ് ബ്യൂറോ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ബോംബെ ബോംബ്‌ സ്ഫോടന കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ റദ്ദു ചെയ്യണമെന്നും ശിക്ഷ ജീവപര്യന്തമാക്കണമെന്നും സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടിരുന്നു. വധ ശിക്ഷക്ക് പാർട്ടി എതിരാണെന്നാണ്  പോളിറ്റ് ബ്യൂറോ  പറയുന്നത്.

എല്ലാ ദയാപേക്ഷകളും റദ്ദ് ചെയ്താണ്  സുപ്രീം കോടതി യാക്കൂബിനെ ജൂലായ്‌ 30നു നാഗ്പൂർ ജയിലിൽ വെച്ച് തൂക്കിക്കൊല്ലാൻ വിധിച്ചത് . 1993 ൽ ബോംബെ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ യാക്കൂബിന്റെയും സഹോദരന്മാരുടേയും നേതൃത്വത്തിൽ നടത്തിയ ഭീകര ബോംബ്‌ സ്ഫോടനത്തിൽ 257 നിരപരാധികൾ വധിക്കപെടുകയും 713 പേർക്കു  പരിക്ക് പറ്റുകയും ചെയ്തു.

ഈ കൊടും ഭീകര വധങ്ങൽക്കു  മുഖ്യ ഉത്തരവാദിയായ യാക്കൂബിനെ വധശിക്ഷയിൽ നിന്നും ഇളവു ചെയ്യണം എന്ന് പറയുന്ന സിപിഎമ്മിനുണ്ടായിരിക്കുന്ന മാനസാന്തരം പ്രസ്തുത പാർട്ടി ദയവാധികളായി മാറിയിരിക്കുന്നു എന്നാണോ?

സോവ്യറ്റ്  യൂണിയനിൽ കമ്മ്യൂണിസ്റ്റ്  വിപ്ലവ  നേതാക്കളായ ടോട്ട്സ്കി, ബുക്കാറിൻ തുടങ്ങി തനിക്കെതിരെന്നു തോന്നുന്ന സർവ്വ മാനവരേയും  കൊന്നൊടുക്കിയ സഖാവ് സ്റ്റാലിൻ തന്നെയല്ലേ ഇപ്പോഴും സിപിഎം ൻറെ ആത്മീയ വിപ്ലവ ആചാര്യൻ. സ്റ്റാലിന്റെ പടവും പ്രതിമകളും ഓർമ്മകളും സോവ്യറ്റ് മണ്ണിൽ നിന്നും പിഴുതെറിഞ്ഞിട്ടും സിപിഎം ഓഫീസുകളിൽ സ്റാലിൻ ഇപ്പോഴും മുഖ്യ ആരാധനമൂർത്തിയാണല്ലോ. പല കമ്മ്യൂണിസ്റ്റ് നാടുകളിലും രാഷ്ട്രീയ എതിരാളികളെ (സ്വന്തം പാർട്ടിയിൽ പെട്ടവരെയും) നിർഭയം വധിക്കാൻ വിധിച്ച കമ്മ്യൂണിസ്റ്റ് വിപ്ലവ ശിങ്കങ്ങൾ സിപിഎം മനസ്സിൽ നിന്നും ഇന്നും മാഞ്ഞുപോയിട്ടില്ലല്ലോ.

ഇന്നവശേഷിക്കുന്ന കമ്മ്യൂണിസ്റ്റ് നാടുകളിൽ വധശിക്ഷ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു. അതിലൊന്നും സിപിഎം പിബി അസ്വാഭാവികത കാണുന്നില്ല. അതവിടെയിരിക്കട്ടെ ഇവിടെ ഇന്ത്യയിൽ പ്രത്യേകിച്ചും ബംഗാളിലും ത്രിപുരയിലും കേരളത്തിലും എത്രയെത്ര പേരെയാണ് കമ്മ്യൂണിസ്റ്റ് കോടതിയുടെ വിധി പ്രകാരം വധിച്ചു കളഞ്ഞത് . കൊല ചെയ്യപ്പെട്ടവർക്ക്  തങ്ങളുടെ ഭാഗം വാദിക്കാനോ ഒരു ചെറു മൊഴി രേഖപ്പെടുതാനോ അവസരം നല്കാതെയാണ് നിമിഷങ്ങൾ കൊണ്ട്  നിഷ്കരുണം ഭൂമുഖത്ത് നിന്ന് പറഞ്ഞയച്ചത്. ആ വധ വിധികൾ തെറ്റാണെന്ന്  പാർട്ടി പിബിക്ക്  ഇപ്പോഴും ബോധ്യമായിട്ടില്ലല്ലോ.

എന്തിനധികം ചെങ്കൊടി ഉയർത്താൻ ചങ്കു കാണിക്കാൻ പോലും ആത്മധൈര്യം കാണിച്ച ടിപി ചന്ദ്രശേഖരനെ ഒരു വിശദീകരണവും ചോദിക്കാനോ പ്രായശ്ചിത്തം നടത്താനോ അവസരം നല്കാതെയല്ലെ അമ്പത്തൊന്നു വെട്ടുകൊണ്ടു ഇല്ലാതാക്കിയത്. ആ കേസിലെ ചെറുതും വലുതുമായ പ്രതികൾക്കെല്ലാം പാർട്ടി പിബി ക്ലീൻ സർട്ടിഫിക്കറ്റല്ലേ നല്കിയത് . ഒരാളെ പിടിച്ച്‌  ജില്ലാ സെക്രട്ടറിയും ആക്കിയിരിക്കുന്നു.

ഹൈന്ദവ വർഗ്ഗീയതയുടെ ഹലെലുയ്യ കേൾക്കാൻ ആവേശം മൂത്ത സിപിഎം കൊലയാളികൾ എത്ര മുസ്ലീം സഹോദരന്മാരെയാണ് ബോംബ്‌ പൊട്ടിച്ചും കൊടുവാൾ കൊണ്ടും ഭീകരമായി കൊലപ്പെടുത്തിയത് . മാർക്സിസ്റ്റ്‌ കോടതി വിധിയല്ലേ ഈ കാപാലികത്വത്തിനാധാരം.

തലശ്ശേരിയിൽ ചെങ്കൊടി പിടിച്ച്  കോടിയേരിക്ക് വേണ്ടി വോട്ട് പിടിക്കുകയും ദേശാഭിമാനി വിറ്റു നടക്കുകയും ചെയ്ത ഫൈസലിനെ കൊലപ്പെടുത്താൻ കാരായിമാർക്ക്‌ വിധി നല്കിയതാരാണ്? ഫൈസലിനെ അറുകൊല ചെയ്യുന്നതിനു മുമ്പ് മാർക്സിസ്റ്റ്‌ കോടതി ആ ചെറുപ്പക്കാരന്  തന്നെ എന്തിനു കൊലപ്പെടുത്തുന്നു എന്ന് സഖാക്കളോട് ഒന്ന് കരഞ്ഞു ചോദിക്കാനുള്ള അവസരമെങ്കിലും നല്കിയോ?

പട്ടുവത്തെ അരിയിൽ ഷുക്കൂർ  ചെയ്തുവെന്ന് മാർക്സിസ്റ്റ്‌ കോടതി പറയുന്ന കുറ്റം എന്തായിരുന്നു. ജില്ലാ  സെക്രട്ടറിയുടെ  കാർ തടഞ്ഞുവെച്ച് കാറിന് മണ്ണ് പൂശിയെന്നതായിരുന്നു (പുറത്ത് പറയുന്നത് നേതാവിനെ  കൊല്ലാൻ  ശ്രമിച്ചുവെന്നും ) കുറ്റം. ഷുക്കൂറിന് ഏതെങ്കിലും കോടതിയിൽ തൻറെ നിരപരാധിത്വം തെളിയിക്കാൻ അവസരം പോലും നല്കാതെ മുന്നൂറോളം മർക്സിസ്റ്റ്കാർ വഴിയിൽ തടഞ്ഞുവെച്ച്  ഫോട്ടോ മൊബൈലിൽ പകർത്തി ഫോട്ടോ മെസേജ് അയച്ച്  ഇവൻ തന്നെയാണോ സഖാവിനെ തടഞ്ഞത്  എന്ന് ചോദിച്ച്  "അതെ, അതെ" എന്ന സഖാവിൻറെ ഉറപ്പിന്മേല്ലായിരുന്നില്ലേ  ഷുക്കൂരിനെ പട്ടാപ്പകൽ പരസ്യമായി വെട്ടിക്കൊലപ്പെടുത്തിയത് . ആ വിധി പ്രഖ്യാപിച്ചത് ആരായിരുന്നു? പിബിക്ക്  പാർട്ടി കോടതിയുടെ കൊലവിധിയെക്കുറിച്ച് എന്ത് പറയാനുണ്ട് ?

മേമന് വർഷങ്ങളോളം തൻറെ ഭാഗം ന്യായീകരിക്കാനും തൻറെ നിരപരാധിത്വം തെളിയിക്കാനും കോടതി അവസരം നല്കിയിരുന്നു. 1993 ൽ  നടത്തിയ ഭീകരകുറ്റത്തിനു ഇന്ത്യൻ നീതിന്യായ കോടതി അന്തിമവിധി പ്രഖ്യാപിക്കുമ്പോഴെക്കും വർഷങ്ങളോളം ഇവിടെ ജീവിക്കാൻ ആ കൊടും ഭീകരന് അവസരം ലഭിച്ചു. ഇവിടെ മാർക്സിസ്റ്റ്‌ കോടതിയിൽ വാദവും വിചാരണയും ഒന്നുമില്ല. പാർട്ടി കോടതി തീരുമാനിക്കുന്നു, വിധി നടപ്പാക്കുന്നു പ്രതികളെ തീരുമാനിച്ച് നിമിഷങ്ങൾക്കകം .

ഏറ്റവും ഒടുവിൽ മോകേരിയിലെ കോണ്‍ഗ്രസ്‌ പ്രവർത്തകനായ ജയദീപിനെയും വധിക്കാൻ സിപിഎം കോടതി വിധിച്ചു. ചന്ദ്രശേഖരനെ വെട്ടിവീഴ്ത്തിയത് 51 വെട്ടുകളാണെങ്കിൽ ജയദീപിന്  81 വെട്ടുകളാണേറ്റത് . ആത്മബലത്തിന്റെയും ദൈവകാരുണ്യത്തിന്റെയും ബലത്തിൽ ജീവനോട്‌  മല്ലിട്ട്  ആ ചെറുപ്പക്കാരൻ ആസ്പത്രിയിൽ കഴിയുന്നു. എന്തിനു വേണ്ടിയാണ് ജയദീപിനെ കൊലപ്പെടുത്താൻ സിപിഎം കോടതി വിധിച്ചത്?

ഇനി പറയൂ സിപിഎം വധശിക്ഷക്ക് എതിരാണോ? തങ്ങൾക്ക്  ആരെയും വെട്ടാം, കൊല്ലാം. അതിനുവേണ്ടി ആയുധങ്ങൾ മൂർച്ച കൂട്ടാം . ബോംബ്‌ നിർമ്മിക്കാം . അതിനിടയിൽ ആരാച്ചാരാന്മാരും സ്വയം കൊല്ലപ്പെട്ടു. അത് ദൈവവിധിയാണ്. അത്തരം വിധികൾ ഇനിയും മാർക്സിസ്റ്റ്‌ കാരുടെ തലയ്ക്ക്  മുകളിൽ ദെമൊക്ലസിന്റെ വാളു പോലെ തൂങ്ങി നില്ക്കുന്നു.

തങ്ങളുടെ കുറെ സഖാക്കൾ വധശിക്ഷ കാത്ത് കിടക്കുന്നുണ്ട് അതുകൊണ്ടായിരിക്കാം ഇപ്പോൾ തങ്ങൾ വധശിക്ഷയ്ക്ക്  എതിരാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ പറയുന്നത് . ഒരു മുൻ‌കൂർ ജാമ്യം. ഇത്തരം മുൻ‌കൂർ ജാമ്യഹർജി കൊണ്ടൊന്നും ഈ എടാകൂടത്തിൽ നിന്നും സിപിഎം രക്ഷപ്പെടാൻ പോകുന്നില്ല.

(31-07-2015 ലെ വീക്ഷണത്തിൽ പ്രസിദ്ധീകരിച്ച ലേഖനം)





Thursday, November 17, 2011

രാജിക്ക് ശേഷം എന്ത്?

ഡി. സി. സി. പ്രസിഡന്റ്‌ സ്ഥാനം രാജി വെച്ചതിനു ശേഷം പലരും എന്നോട് ചോദിക്കുന്നു അടുത്ത പരിപാടി എന്താണ് എന്ന്? ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഞാന്‍ കോണ്‍ഗ്രസ്‌ കാരനാണ്. പത്താം വയസ്സില്‍ 1952 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ വേണ്ടി വോട്ട് ചോദിക്കുവാനും സ്ഥാനാര്‍ഥിയുടെ അഭ്യര്‍ത്ഥന കത്തുമായി വീടുകള്‍ തോറും കയറിയിറങ്ങിയിട്ടുണ്ട്. പാര്‍ലെമെന്റ്  സ്ഥാനാര്‍ഥി സി.കെ.ജി. ക്ക് (സി.കെ  ഗോവിന്ദന്‍ നായര്‍) വേണ്ടി ഞാന്‍ ജാഥയില്‍ പങ്കെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ്‌ അന്ന് മലബാറില്‍ തീരെ ദുര്‍ബ്ബലമായിരുന്നു. വലിയൊരു ഭാഗം നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസ്‌ വിട്ട് കെ.എം.പി. യില്‍ (കിസാന്‍ മസ്ദൂര്‍ പാര്‍ട്ടി) ചേര്‍ന്നിരുന്നു. ആചാര്യ ജെ. പി. കൃപലാനിയും കേരളത്തില്‍ കെ.കേളപ്പനുമായിരുന്നു അതിന്‍റെ നേതാക്കള്‍. കെ.എം.പി. കമ്മ്യുണിസ്റ്റ് പാര്‍ട്ടി യുമായി ഐക്യമുന്നണിയുമായിരുന്നു. പക്ഷെ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം അതെ മണ്ഡലത്തില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി എം. കെ. ജിനചന്ദ്രന്‍ ജയിച്ചുവെന്നത് ചരിത്രം.

എന്നെ സംബന്ധിച്ചിടത്തോളം എന്റേത് ഒരു കോണ്‍ഗ്രസ്‌ കുടുംബമാണ്. എന്റെ അച്ചന്‍ ആര്‍. കുഞ്ഞിരാമന്‍ മാസ്റ്ററും അമ്മ മാധവി ടീച്ചറും കോണ്‍ഗ്രസ്‌കാരായിരുന്നു. മൂത്ത ജ്യേഷ്ടന്‍ പി. ഗോപാലന്‍ ചെറുപ്പം മുതല്‍ തന്നെ സജീവ കോണ്‍ഗ്രസ്‌കാരനും. അദ്ദേഹം 1940 ലെ വ്യക്തി സത്യാഗ്രഹത്തിലും 1942 ലെ ക്വിറ്റ്‌-ഇന്ത്യ സമരത്തിലും പങ്കെടുത്ത് ജയില്‍ വാസം വരിച്ചു. പിന്നീട് അദ്ദേഹം ചിറക്കല്‍ മണ്ഡലം സെക്രട്ടറി യായും, കണ്ണൂര്‍  ഡി.സി.സി. സെക്രട്ടറി യായും,  1962 ല്‍ ഡി.സി. സി. പ്രസിഡന്റ്‌ ആയും പ്രവര്‍ത്തിച്ചു. 1960  - ല്‍ കമ്മ്യൂണിസ്റ്റ്‌ ചെങ്കോട്ടയായ മാടായി മണ്ഡലത്തില്‍ കമ്മ്യൂണിസ്റ്റ്‌ നേതാവ് കെ.പി.ആര്‍. ഗോപാലനെ പരാജയപ്പെടുത്തി ചരിത്രം തിരുത്തിയെഴുതി. കേരള പ്രദേശ്‌ കോണ്‍ഗ്രസ്‌ സേവാദള്‍ ബോര്‍ഡ്‌ ചെയര്‍മാനായിരിക്കെ 1969 മെയ്‌ 20 ന് ഒരു കാര്‍ അപകടത്തില്‍ അദ്ദേഹം മരണപ്പെട്ടു. ഗോപാലേട്ടന്‍ അസാമാന്യ ധീരതയും നിര്‍ഭയത്വവും ആധര്‍ശനിഷ്ടയും പുലര്‍ത്തി ജനങ്ങളുടെ സ്നേഹാദരങ്ങള്‍ ചെറുപ്പം മുതലേ പിടിച്ചു പറ്റിയിരുന്നു. ഗോപാലേട്ടനും ആദര്‍ശ ധീരനായ സി.കെ.ജി.യുമായിരുന്നു എന്‍റെ  രാഷ്ട്രീയ മാര്‍ഗ്ഗദര്‍ശികള്‍. പേടിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിലും ഭേദം മരണമാണ് എന്നായിരുന്നു ഗോപാലേട്ടന്‍ പറഞ്ഞിരുന്നത്. ആറു മാസം പട്ടിയെ പോലെ ജീവിക്കുന്നതിലും ഭേദം ആറു നിമിഷം നരിയെപ്പോലെ ജീവിക്കണം എന്നായിരുന്നു ഗോപാലേട്ടന്‍ ഞങ്ങളെ പഠിപ്പിച്ചിരുന്നത്. ആ കര്‍മ്മ ധീരത മരണം വരെ കൊണ്ട് നടക്കാന്‍ കഴിയണമേ എന്നാണ് എന്‍റെ പ്രാര്‍ത്ഥന.


അക്കാലത്ത് ചിറക്കല്‍ തമ്പുരാനോട്‌ പോലും പൊരുതിയ കര്‍മ്മ ധീരനായിരുന്നു എന്‍റെ അച്ഛന്‍. അനീതിക്കും അക്രമത്തിനും മുന്നില്‍ അദ്ദേഹം മുട്ടുമടക്കിയില്ല. അങ്ങിനെയുള്ള ഒരു പിതാവിന്‍റെ മകനായി പിറന്ന, ധീരനായ ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ അനുജനായ എനിക്ക് എങ്ങിനെ അക്രമത്തോടും അനീതിയോടും അഴിമതിയോടും സന്ധി പറയാനാവും? അടുത്ത കാലത്തായി സംഘടനയ്ക്കകത്ത്  ഞാന്‍ നടത്തിയ പോരാട്ടത്തിന്‍റെ പ്രേരക ശക്തി എന്‍റെ വന്ദ്യ പിതാവും ജ്യേഷ്ഠ സഹോദരനുമാണ്.

വിദ്യാര്‍ഥിയായിരിക്കുമ്പോള്‍  1958 - ല്‍ നടന്ന വിദ്യാര്‍ഥി സമരത്തില്‍ ഞാന്‍ അറസ്റ്റ് വരിച്ചിരുന്നു. 1959 ലെ വിമോചന സമരത്തില്‍ പങ്കെടുത്ത്  ഒരു മാസം ജയില്‍ വാസവും വരിച്ചു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഒട്ടനവധി തവണ പോലീസിന്‍റെയും കമ്മ്യൂണിസ്റ്റ്‌ കാരുടെയും മര്‍ദ്ദനങ്ങള്‍ക്കു ഇരയാവേണ്ടി വന്നു.


1965 - ല്‍ കണ്ണൂര്‍ ജില്ലാ അധ്ഹോക്ക് കമ്മിറ്റിയില്‍ ഞാന്‍ അംഗമായി. 1967 - ല്‍ ജില്ലാ യൂത്ത് കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറിയായി. 70 -ല്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ്‌ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി. 1967 -ല്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ്‌ പ്രസിഡന്റായ എ.കെ. ആന്റണി നയിച്ച പട്ടിണി ജാഥയില്‍ പങ്കെടുത്തു. 1971 - ല്‍ ഡി. സി. സി. സെക്രട്ടറിയായി. 1969 - ല്‍ കോണ്‍ഗ്രസ്‌ പിളര്‍ന്നപ്പോള്‍ ഇന്ദിരാഗാന്ധി യോടൊപ്പം ആയിരുന്നു. എന്നാല്‍ 1978 - ലെ പിളര്‍പ്പില്‍ ഇന്ദിരാഗാന്ധിക്കെതിരായിരുന്നു. 1981 - ല്‍ ഡി.സി.സി. (യു) പ്രസിഡന്റായി. പിന്നീട് ഡി.സി.സി.(എസ്) പ്രസിഡന്റായി 1986 - വരെ പ്രവര്‍ത്തിച്ചു. 1982 - ല്‍ പേരാവൂര്‍ നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ്‌ (എസ്) സ്ഥാനാര്‍ഥിയായി മത്സരിച്ചു. അന്ന് വെറും 126  വോട്ടുകള്‍ക്ക്  പരാജയപ്പെട്ടു.


1986 - ല്‍ കോണ്‍ഗ്രസ്‌ (എസ്) കോണ്‍ഗ്രസ്‌ (ഐ) യിലേക്ക് ലയിച്ചപ്പോള്‍ ശരത് പവാറിനോപ്പം പാര്‍ട്ടി യിലേക്ക് തിരിച്ചു വന്നു. 1987 - ലും 1991 - ലും കോണ്‍ഗ്രസ്‌ (ഐ) സ്ഥാനാര്‍ഥിയായി കൂത്ത്‌പറമ്പില്‍  മത്സരിച്ചു. അതിനിടയില്‍ കെ.പി.സി.സി. നിര്‍വാഹക സമിതി അംഗമായി. കണ്ണൂര്‍ ഡി.സി.സി. വൈസ്-പ്രസിഡന്റായും കുറച്ചു കാലം പ്രവര്‍ത്തിച്ചു. 2007 - ഫെബ്രുവരി 3 - നാണ് കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സോണിയാ ഗാന്ധി ഞാനുള്‍പ്പെടെ 14  പേരെ ഡി.സി.സി. പ്രസിഡണ്ട്‌ മാരായി നിയമിക്കുനത്. കഴിഞ്ഞ മാസം 8 -നു ഡി.സി.സി. പ്രസിഡണ്ട്‌ സ്ഥാനം രാജി വെയ്ക്കുന്നത് വരെ ആത്മാര്‍ഥതമായും സത്യസന്ധമായും  ആ സ്ഥാനത്തോട് നീതി പുലര്‍ത്തിക്കൊണ്ട് ഞാന്‍ പ്രവര്‍ത്തിച്ചു. അടുത്ത കാലത്തുണ്ടായ സംഭവ വികാസങ്ങളൊക്കെ എല്ലാവര്‍ക്കും അറിയുന്നത് കൊണ്ട് ഞാന്‍ വിശദീകരിക്കുന്നില്ല.


കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസിന്‍റെ മഹിതമായ പാരമ്പര്യത്തെയും ആദര്‍ശ ഭാസുരമായ കര്‍മ്മ ധീരതയും തമസ്ക്കരിച്ചും തിരസ്ക്കരിച്ചും ഒരു കൂട്ടം ഗുണ്ടാ സംഘമാണ് പാര്‍ട്ടിക്കകത്ത് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. അവര്‍ക്കൊരിക്കലും കോണ്‍ഗ്രസ്‌ സംസ്ക്കാരമോ പാരമ്പര്യമോ ഇല്ല. സ്വാര്‍ത്ഥ താല്പര്യങ്ങളും ദുര്‍മോഹങ്ങളും ആണ് അവരെ നയിക്കുന്നത്. അവരുടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളോട് സന്ധി ചെയ്യാതെ നിര്‍ഭയമായ പോരാട്ടമാണ് ഞാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പാര്‍ട്ടിയെ ഉപയോഗിച്ച് ലക്ഷങ്ങളും കോടികളും സമ്പാദിക്കുന്നവരുടെ ദുഷ്ട മോഹങ്ങള്‍ക്ക് വഴങ്ങാന്‍ ഞാന്‍ തയ്യാറല്ല.


1973 - ല്‍ ഞാന്‍ തുടങ്ങിയ `പടയാളി' സായാഹ്ന ദിനപത്രം എന്‍റെ പോരാട്ടത്തിന്‍റെ ഭാഗമാണ്. `പടയാളി' യിലെഴുതിയ മുഖ പ്രസംഗങ്ങളുടെ തെരഞ്ഞെടുത്ത സമാഹാരം `സത്യം ധീരമായി' എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍. `പടയാളി'ക്ക് ശേഷം ഞാന്‍ പ്രസിദ്ധീകരിച്ച `ദേശമിത്രം' വാര്‍ത്ത വാരിക പുന പ്രസിദ്ധീകരിക്കാനും ഉദ്ദേശമുണ്ട്. അതോടൊപ്പം കോണ്‍ഗ്രസില്‍ സജീവമായിത്തന്നെ ഞാന്‍ ഉണ്ടാവും. രാജിക്ക് ശേഷം ഇനിയെന്ത് എന്ന പലരുടെയും ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണിത്. പാര്‍ട്ടിയില്‍ എന്തെങ്കിലും സ്ഥാനം നേടിയെടുക്കുക എന്നത് എന്‍റെ ലക്ഷ്യമല്ല. സ്ഥാനം തരുന്നതും തരാതിരിക്കുക എന്നതും നേതൃത്വത്തിന്റെ തീരുമാനം ആണ്. അതൊന്നും എന്‍റെ വിഷയമല്ല. അതെന്തായാലും മരിക്കുന്നത് വരെ ഞാന്‍ സാധാരണ ഒരു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായിരിക്കും.